ഉമർ ബിൻ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണ് ഉണ്ടായിരിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കുമാണെങ്കിൽ അവൻ്റെ ആ പലായനം അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. ആരുടെയെങ്കിലും പലായനം നേടാനുദ്ദേശിക്കുന്ന എന്തെങ്കിലും ഐഹികവിഭവത്തിനോ, വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീക്ക് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പലായനം അവൻ എന്തിലേക്കാണോ ചെയ്തത്; അതിലേക്കാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ-; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- തൻ്റെ യാത്രാവാഹനത്തിന് പിറകിൽ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ സഹചാരിയാക്കി. അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." മൂന്ന് തവണ ഇപ്രകാരം ആവർത്തിച്ചു. നബി -ﷺ- പറഞ്ഞു: "'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല), മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണ്) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരു അടിമയുടെയും മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കുകയില്ല." മുആദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇക്കാര്യം ഞാൻ ജനങ്ങളെ അറിയിക്കട്ടെയോ; അവർക്ക് സന്തോഷിക്കാമല്ലോ?!" നബി -ﷺ- പറഞ്ഞു: "അപ്പോൾ അവർ അതിൽ ചടഞ്ഞു കൂടും." പിന്നീട് (അറിവ് മറച്ചു വെച്ചതിൻ്റെ) പാപം ഭയന്നു കൊണ്ട് മരണ വേളയിലാണ് മുആദ് ഇക്കാര്യം അറിയിച്ചത്.
അബൂ ദറ് അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹു പറഞ്ഞതായി അറിയിച്ചു തന്നു: "എൻ്റെ അടിമകളേ! അനീതി ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ പരസ്പരം അനീതി പ്രവർത്തിക്കാതിരിക്കുക. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിപിഴച്ചവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ നിങ്ങൾ എന്നോട് സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങളെ അതിലേക്ക് നയിക്കാം. നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവനൊഴികെ. അതിനാൽ എന്നോട് നിങ്ങൾ വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാത്രിയും പകലും തെറ്റുകൾ ചെയ്യുന്നു; ഞാൻ സർവ്വ തിന്മകളും പൊറുത്തു നൽകുന്നവനാണ്. അതിനാൽ എന്നോട് പാപമോചനം ചോദിക്കൂ; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവമേൽപ്പിക്കാൻ കഴിയില്ല. എനിക്ക് ഉപകാരമെത്തിക്കാനും നിങ്ങൾക്ക് സാധ്യമല്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും, ജിന്നുകളും മനുഷ്യരുമെല്ലാം നിങ്ങളിലെ ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ യാതൊന്നും അത് വർദ്ധിപ്പിക്കുകയില്ല. നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും, ജിന്നുകളും മനുഷ്യരുമെല്ലാം നിങ്ങളിലെ ഏറ്റവും മ്ലേഛമായ ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ യാതൊരു കുറവും അത് വരുത്തുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിലെ ആദ്യത്തെയാളും അവസാനത്തെയാളും, ജിന്നുകളും മനുഷ്യരുമെല്ലാം ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അവരെല്ലാം എന്നോട് ചോദിക്കുകയും, അവരിൽ ഓരോരുത്തർക്കും അവൻ ചോദിച്ചതെല്ലാം ഞാൻ നൽകുകയും ചെയ്താലും എൻ്റെ പക്കലുള്ളതിൽ ഒരു കുറവും അത് വരുത്തുകയില്ല; സമുദ്രത്തിൽ ഒരു സൂചി കുറവ് വരുത്തുന്നത് പോലെയല്ലാതെ. എൻ്റെ അടിമകളേ! നിശ്ചയമായും അത് നിങ്ങളുടെ പ്രവർത്തനങ്ങളാകുന്നു; അവ ഞാൻ നിങ്ങൾക്ക് തിട്ടപ്പെടുത്തി നൽകുകയും, (അതിനുള്ള പ്രതിഫലം) പൂർണ്ണമായി നൽകുന്നതുമാണ്. ആരെങ്കിലും നല്ലത് കണ്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. മറ്റു വല്ലതുമാണ് അവൻ കണ്ടതെങ്കിൽ സ്വന്തത്തെയല്ലാതെ മറ്റാരെയും അവൻ ആക്ഷേപിക്കേണ്ടതില്ല."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ശക്തമായി കോപിക്കുന്നതാണ്. ഒരു മനുഷ്യൻ അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ കോപം."
അനസ് -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം: നബി -ﷺ- പറഞ്ഞു: "തന്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ ഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തിൽ കാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിലേക്ക് വന്നിരിക്കുകയും, തൻ്റെ കാൽമുട്ട് നബി -ﷺ- യുടെ കാൽമുട്ടിനോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തികൾ അവിടുത്തെ തുടമേൽ വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: മുഹമ്മദ്! ഇസ്ലാമിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക?! നബി -ﷺ- പറഞ്ഞു: "ഇസ്ലാം എന്നാൽ താങ്കൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നമസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കലും, സാധ്യമാണെങ്കിൽ ഹജ്ജ് നിർവ്വഹിക്കുകയും ചെയ്യലാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ഞങ്ങൾ അയാളുടെ കാര്യത്തിൽ അത്ഭുതപ്പെട്ടു; നബി -ﷺ- യോട് ചോദിക്കുകയും, പറഞ്ഞത് ശരിയാണെന്ന് സത്യപ്പെടുത്തുകയും ചെയ്യുകയോ?! (ശേഷം) അദ്ദേഹം ചോദിച്ചു: എങ്കിൽ ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക? നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും അതിൻ്റെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിൽ എനിക്ക് ഇഹ്സാനിനെ കുറിച്ച് പറഞ്ഞു തരിക! നബി -ﷺ- പറഞ്ഞു: "(ഇഹ്സാൻ എന്നാൽ) അല്ലാഹുവിനെ കാണുന്നത് പോലെ താങ്കൾ അവനെ ആരാധിക്കലാണ്. താങ്കൾ അവനെ കാണുന്നില്ലെങ്കിലും അവൻ താങ്കളെ കാണുന്നുണ്ട്." അദ്ദേഹം പറഞ്ഞു: "എങ്കിൽ അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി -ﷺ- പറഞ്ഞു: "ചോദിക്കപ്പെടുന്ന വ്യക്തി ചോദ്യകർത്താവിനേക്കാൾ കൂടുതലായി അതിനെ കുറിച്ച് യാതൊരു അറിവുമുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "അടിമ സ്ത്രീ തൻ്റെ ഉടമസ്ഥനെ പ്രസവിക്കലും, നഗ്നരും നഗ്നപാദരും ദരിദ്രരുമായ ആട്ടിടയന്മാർ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ പരസ്പരം മത്സരിക്കലുമാണ്." ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും അറിയുക." അവിടുന്ന് പറഞ്ഞു: "അത് ജിബ്രീലാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം പഠിപ്പിച്ചു നൽകുന്നതിനായി വന്നതാണ്."
അബുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിച്ചു: "തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, ശേഷം അത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. അവൻ ഒരു നന്മ ഉദ്ദേശിക്കുകയും, അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അത് പത്തു നന്മകൾ മുതൽ എഴുന്നൂറ് നന്മകൾ വരെയായി - ധാരാളം ഇരട്ടികളായി - രേഖപ്പെടുത്തുന്നതാണ്. അവൻ ഒരു തിന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കാതെ ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അത് അവൻ്റെ പക്കൽ ഒരു നന്മയായി രേഖപ്പെടുത്തും. അവൻ തിന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും." മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമൊരു വർദ്ധനവ് കൂടിയുണ്ട്: "തീർത്തും നശിച്ചവനല്ലാതെ അല്ലാഹുവിങ്കൽ നശിക്കുകയില്ല."
അബൂ റുഖയ്യ തമീമു ബ്നു ഔസിദ്ദാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വർഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു."